
ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ടെഹ്റാനിലെ മെഹ്റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായാണ് അറിയിപ്പ്. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാറാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്ഫഹാൻ, തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയാൽ ഉടൻ ഇസ്ഫഹാനിലും തബ്രിസിലും നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞമാസം ഇറാൻ വ്യോമപാത അടച്ചത്. ജൂൺ 24നാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കിഴക്കൻ ഇറാനിൽ നേരത്തെ വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.